Saturday, November 3, 2012

പറയാതെ പോയ പ്രണയം

2004 ഇല്‍ SSLC കഴിഞ്ഞ ഞാന്‍ പ്ലസ്‌ ടു പഠനത്തിനായി 
തിരഞ്ഞെടുത്തത്‌ എന്റെ തൊട്ടടുത്തുള്ള സ്കൂള്‍ ആയിരുന്നു. സയന്‍സ് ഗ്രൂപിനു അപേക്ഷിച്ച എനിക്ക് SSLC ക്ക് കിട്ടിയ മാര്‍ക്കിന്റെ കനം കുറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു   കിട്ടിയത്‌ ഹുമാനിടീസ് ഗ്രൂപ്പ്‌ ആയിരുന്നു. അതിന്റെ ഒരു വിഷമത്തോട് കൂടിയാണ് ആദ്യ ദിനം സ്കൂളില്‍ പോയത്‌. ക്ലാസ്സില്‍ ആദ്യ ദിനം സുനില്‍  എന്ന് പേരുള്ള ഒരു മാഷ്‌  വന്നു എല്ലാവരെയും പരിജയപ്പെട്ടു. 

അതിനു ശേഷം അദ്ദേഹം സയന്‍സ് ഗ്രൂപിനു 
അപേക്ഷിച്ചിട്ടു ഹുമാനിടീസ് കിട്ടിയ കുട്ടികളോട് 
എഴുനെല്‍ക്കാന്‍ പറഞ്ഞു. ആണ്‍കുട്ടികളില്‍ നിന്ന് ഞാനും പെണ്‍കുട്ടികളില്‍ നിന്ന് 4  പേരും എഴുന്നേറ്റു നിന്നു. അങ്ങിനെ സുനില്‍  മാഷ്‌ ഞങ്ങളെ പരിജയപ്പെട്ട ശേഷം സയന്‍സ് ക്ലാസ്സിലേക്ക് മാറ്റാം 
എന്ന് പറഞ്ഞു. എന്തോ ഒരു ഭാഗ്യത്തിന് അന്ന് സയന്‍സ് 
ഗ്രൂപ്പില്‍ മാനജ്മെന്റ് സീറ്റില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് ഹുമാനിടീസിലേക്ക് വരാന്‍ ഒരു താല്പര്യമുണ്ടായിരുന്നു. അങ്ങിനെ 
ഞങ്ങള്‍ അഞ്ചു പേരും സയന്‍സ് ഗ്രൂപില്ക്ലാസ്സിലേക്ക് എത്തിപ്പെട്ടു. (അന്ന് ഹുമാനിടീസ് ക്ലാസ്സിലേക്ക് മാറാന്‍ ആ കുട്ടികള്‍ തയ്യാറായിരുന്നില്ലെന്കില്‍ എനിക്ക് ഒരിക്കലും ഈ നിലയിലെത്താന്‍ പറ്റില്ലായിരുന്നു. ദൈവ നിശ്ചയം. അല്ലാതെന്ത്.....)
സെക്കന്റ്‌ ലാംഗ്വേജ്‌ ആയി ഞാന്‍ തിരഞ്ഞെടുത്തത്‌ 
അറബിയായിരുന്നു. ചെറുപ്പം മുതലേ ഇംഗ്ലീഷ് മീഡിയം പഠിച്ചത് കൊണ്ടാണോ എന്തോ മലയാളം എടുക്കാന്‍ തോന്നിയില്ല.എന്റെ 
കൂടെ സയന്‍സ് ക്ലാസ്സിലേക്ക് വന്ന നാല് പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ എടുത്തതും അറബിയായിരുന്നു. അങ്ങിനെ ആ രണ്ടു കുട്ടികളുമായി 
ഞാന്‍ കൂടുതല്‍ പരിജയപ്പെട്ടു. കൌമാരത്തിന്റെ തുടക്കമായതു കൊണ്ടാണെന്ന് തോന്നുന്നു എനിക്ക് അതിലെ ഒരു കുട്ടിയോട് 
എന്തോ ഒരു ആകര്‍ഷണം തോന്നി.ആ ആകര്‍ഷണം കൊണ്ട് മാത്രം അവളോട്‌ കൂടുതല്‍ കൂട്ടുകൂടാന്‍ ഞാന്‍ തീരുമാനിച്ചു. 
കൂട്ടുകൂടി എന്ന് മാത്രമല്ല, വല്ലാതെ സൌഹൃദമാവുകയും ചെയ്തു . 
ആ സൗഹൃദം  ക്രമേണെ ഇഷ്ടമായി മാറി.
പ്രണയത്തിന്റെ കൂടപ്പിറപ്പാണല്ലോ പേടി എന്നാ മഹാ സംഭവം. ആ മഹാ സംഭവമായ 
പേടി കാരണം അവളോട്‌ അത് പറയാന്‍ മനസ്സ് അനുവദിച്ചില്ല.
ആദ്യ അറബി ക്ലാസ്സ്‌ തുടങ്ങുമ്പോള്‍ കുറെ കുട്ടികള്‍ വരുകയും 
കുറെ കുട്ടികള്‍ പോവുകയും ചെയ്തു.. ചില കുട്ടികള്‍ 
ഹിന്ദി ക്ലാസ്സിലെക്കും ചിലര്‍ സംസ്കൃതം ക്ലാസ്സിലെക്കും പോവും. 
അത് പോലെ ഹുമാനിടീസില്‍ നിന്നും കൊമേസ് ക്ലാസ്സില്‍ നിന്നും തിരിച്ചു അറബി ക്ലാസ്സിലെക്കും വരുമായിരുന്നു. ആ സമയത്ത് 
ഞാന്‍ മുന്നിലെ ബെഞ്ചില്‍ ആണ് പോയി ഇരുന്നിരുന്നത്. യാദ്ര്ശ്ചികമായി അവളും പെണ്‍കുട്ടികളുടെ മുന്നിലെ ബെഞ്ചില്‍ 
വന്നിരുന്നു. പിന്നെ എല്ലാ അറബി ക്ലാസ്സിലും സീറ്റ്‌ അങ്ങിനെ തന്നെ ആയി നിശ്ചയിച്ചു. തല ഒന്ന് ചെരിച്ചു നോക്കിയാല്‍ അവളെ എനിക്ക് കാണാം എന്ന രീതിയിലായിരുന്നു അവളുടെ ഇരുപ്പ്‌. എന്തായാലും 
ഞാന്‍ വളരെ ഹാപ്പി ആയി. ഒരു മണിക്കൂറുള്ള അറബി ക്ലാസ്സില്‍ ഞാന്‍ മിക്ക സമയവും അവളുടെ മുഖത്തേക്ക്‌ ആയിരുന്നു നോക്കിയിരുന്നത്. തിരിച്ചു അവള്‍ എന്നെ നോക്കുമ്പോഴേക്കും ഞാന്‍ തല തിരിക്കും. 
ഇത് കുറെ കാലം അങ്ങിനെ നീണ്ടു പോയി. ഞാന്‍ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവള്‍ക്കറിയാം എന്നെനിക്ക് മനസ്സിലായി. 

ക്ലാസ്സ്‌ തുടങ്ങിയിട്ട് മൂന്നു  മാസം കഴിഞ്ഞപ്പോഴേക്കും ഞാന്‍ 
അവളെ നന്നായി പരിജയപ്പെട്ടു. സ്കൂളില്‍ നിന്നും എന്റെ വീട്ടിലേക്കു പോകുന്ന വഴി ആയിരുന്നു അവളുടെ വീടും. അവളുടെ വീട്ടിലേക്കു 
 1 KM ഉം എന്റെ വീട്ടിലേക്കു  3 KM ഉം ആയിരുന്നു ദൂരം. അവളോട്‌ കൂടുതല്‍ സംസാരിക്കാനും അടുക്കാനുമായി ബസില്‍ പോവാറുള്ള
 ഞാന്‍ നടന്നു പോവാന്‍ തീരുമാനിച്ചു.
 അങ്ങിനെ അവളോട്‌ കൂടുതല്‍ അടുത്തു എങ്കിലും മനസ്സിലുള്ള 
ഇഷ്ടം തുറന്നു പറയാന്‍ മാത്രമുള്ള ദൈര്യം എനിക്ക് വന്നില്ല. അവളുമായുള്ള സൌഹൃദം നഷ്ട്ടപ്പെടുമോ എന്ന പേടി 
കൊണ്ടാണെന്ന് തോന്നുന്നു. ഒരു ദിവസം കൂടെ നടന്നു പോവുന്നതിന്റെ ഇടയില്‍ അവള്‍ എന്നെ വീട്ടിലേക്കു ചായ കുടിക്കാന്‍ ക്ഷണിച്ചു. 
പക്ഷെ എന്തോ ആ ക്ഷണം സ്വീകരിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. പേടി തന്നെ ആയിരുന്നു കാരണം.
 പക്ഷെ അതിനു ശേഷം അറബി ക്ലാസ്സില്‍ അവളെ ദൈര്യ സമേതം നോക്കാനുള്ള ഒരു ഊര്‍ജ്ജം എവിടുന്നോ കിട്ടി. അവള്‍ തിരിച്ചു നോക്കിയാലും ഞാന്‍ കണ്ണ് എടുക്കാതെ നോക്കികൊണ്ടേ ഇരുന്നു.

പ്ലസ്‌ വണ്‍ ക്ലാസ്സ്‌ തീരാറായി. അവളോട്‌ പറയേണ്ട സമയം ആയി എന്നെനിക്ക് തോന്നി. അവളും അത് എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് തോന്നി. പക്ഷെ അവളോട്‌ തുറന്നു 
പറയാന്‍ മാത്രമുള്ള ദൈര്യം ഇവിടുന്നും കിട്ടിയില്ല. ഒടുവില്‍ മഹാ ബുദ്ധിമാനായ ഞാന്‍  ഒരു വഴി കണ്ടു പിടിച്ചു. അന്ന് ഞങ്ങടെ 
ക്ലാസ്സിലെ പ്രണയത്തിന്റെ ആശാന്മാരും പണ്ഡിത ശിരോമണികളും മാഹാന്മാരുമായ രണ്ടു സുഹൃത്തുക്കളെ ഞാന്‍ എന്റെ പ്രണയത്തെ 
പറ്റി പറഞ്ഞു കേള്‍പ്പിച്ചു. അവളെ വളക്കാനുള്ള ഒരു ഐഡിയ പറഞ്ഞു തരാന്‍ വേണ്ടി ആയിരുന്നു അവരോടു അത് പറഞ്ഞത്‌. 
എല്ലാം കേട്ട് കഴിഞ്ഞ ശേഷം അവര്‍ പരിപൂര്‍ണ്ണ സഹായവും വാഗ്ദാനം ചെയ്തു. 

അന്ന് ഉച്ചക്ക് ഭക്ഷണ സമയത്ത് ഞാന്‍ പള്ളിയില്‍ പോയി വന്നു ക്ലാസ്സില്‍ കയറിയപ്പോള്‍ കാണുന്നത്  കുറെ കുട്ടികള്‍ എന്നെ നോക്കി ചിരിക്കുന്നതാണ്. എനിക്ക് കാര്യം മനസ്സിലായില്ല. അതിനിടയില്‍ 
അവള്‍ ചിരിക്കുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌ അവള്‍ ശ്രദ്ധിക്കുന്നത് പോലും ഇല്ല എന്ന്. അവള്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു. ക്ലാസ്സില്‍ കയറി ഇരുന്ന ശേഷം ഞാന്‍ 
ആദ്യം പറഞ്ഞ മഹാന്മാരായ  പ്രണയ പണ്ഡിതരെ ശ്രദ്ധിച്ചു. അപ്പോഴാണ്‌ അവരും എന്നെ നോക്കി ചിരിച്ചു 
കൊണ്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. എനിക്കപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസ്സിലായി. ഞാന്‍ എന്റെ കൂട്ടുകാരനോട് 
എന്താ  സംഭവിച്ചത് എന്ന് അന്വേഷിച്ചു. അവന്‍ തന്ന മറുപടി ഭയാനകമായിരുന്നു. 
ഇന്റര്‍വെല്‍ ടൈം ഇല്‍ മേല്പറഞ്ഞ മഹാന്മാര്‍ എല്ലാം 
കൂടി അവളോടു ഞാന്‍ ലൈന്‍ ഇടുന്ന കാര്യം ഓപ്പണ്‍ ആയി ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും മുന്നില്‍  വെച്ച് പറഞ്ഞുവത്രേ. അടുത്ത 
പീരീഡ്‌ അറബിയായിരുന്നു. പതിവ് പോലെ ഞങ്ങള്‍ മുന്നിലെ ബെഞ്ചില്‍
 പോയി ഇരുന്നു. പക്ഷെ അവള്‍ മൈന്‍ഡ് ചെയ്തതെ ഇല്ല. ഒരാഴ്ച ഞാന്‍ ട്രൈ ചെയ്തു. ഒരു കാര്യവുമുണ്ടായില്ല. ഒരു ദിവസം 
ഇന്റര്‍വെല്‍ ടൈം ഇല്‍ ഞാന്‍ അവളെ എനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു. അവള്‍ വന്നില്ല. എങ്ങിനെ വരും...
അതി ക്രൂരമായ രീതിയിലല്ലേ നമ്മുടെ മഹാന്മാര്‍ പണി പറ്റിച്ചു വെച്ചിരിക്കുന്നത്..ഞാന്‍ പിന്നെയും ഒരു രണ്ടു വട്ടം വിളിച്ചപ്പോള്‍ 
അവള്‍ കാര്യം പറയാന്‍ പറഞ്ഞു. ഞാന്‍ പുറത്തേക്കു വരാന്‍ പറഞ്ഞു. അവസാനം അവള്‍ വന്നു. അവളുടെ മുഖത്ത് അന്ന് എനിക്ക് കാണാന്‍ കഴിഞ്ഞത് ദേഷ്യത്തിന്റെ രൌദ്ര ഭാവമായിരുന്നു.
 ഞാന്‍ ചോദിച്ചു.

““എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ മൈന്‍ഡ് ചെയ്യാതിരിക്കുന്നത്??””
അവള്‍: ““നിനക്ക് കാര്യമെന്താണെന്നു അറിയില്ലേ””.
ചോദ്യം കേട്ടിട്ട് ഉള്ളില്‍ ചിരി വന്നെങ്കിലും ഞാന്‍ അത് പുറത്തു  കാണിക്കാതെ അവളോട്‌ പറഞ്ഞു,
“ഇത്ര കാലമായിട്ടു ഞാന്‍ നിന്നോട് അങ്ങിനെ എന്തെങ്കിലും പെരുമാറിയിട്ടുണ്ടോ??”
അവള്‍: “” ഇനി അങ്ങിനെ ഉണ്ടെങ്കിലും  ഇല്ലെങ്കിലും ഈ വിഷയം 
നമുക്ക് വിടാം. എന്നെ ഒരു ഫ്രണ്ട് ആയി മാത്രം കണ്ടാല്‍ മതി””
അത് കേട്ടപ്പോള്‍ നെഞ്ചില്‍ ഒരു വെള്ളിടി പൊട്ടിയെങ്കിലും ഞാന്‍ 
അത് പുറത്തു കാണിച്ചില്ല. കാണിച്ചാല്‍ ആകെ കയ്യിലുള്ള ഇത്തിരി  അഭിമാനം കൂടി അങ്ങ് പോയിക്കിട്ടുമായിരുന്നു. ഞാന്‍ പറഞ്ഞു.

“” ഇനി അങ്ങിനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കും താല്പര്യമില്ല. 
ഞാന്‍ എന്തെങ്കിലും മോശമായി ചെയ്തിട്ടുണ്ടെങ്കില്‍  സോറി ””

അവളെന്തോ പറയാന്‍ തുടങ്ങി എങ്കിലും ഞാന്‍ കേള്‍ക്കാന്‍ 
നില്‍ക്കാതെ തിരിഞ്ഞു നടന്നു. കുറച്ചു കഴിഞ്ഞു തിരിഞ്ഞു 
നോക്കിയപ്പോള്‍ അവളും സാവധാനം നടന്നു ക്ലാസ്സിലേക്ക് പോകുന്നത് 
കണ്ടു. അവള്‍ കുറച്ചു ദിവസം കഴിഞ്ഞാല്‍ പഴയ പോലെ മിണ്ടാന്‍ 
വരും എന്ന് കരുതി ഞാന്‍ രണ്ടു ദിവസം മൈന്‍ഡ് ചെയ്തില്ല. അന്ന് 
മുതല്‍ അറബി ക്ലാസ്സില്‍ മുന്നിലെ ബെഞ്ചില്‍ പോയി ഇരുന്നില്ല. 
അന്ന് ക്ലാസ്സ്‌ തുടങ്ങുന്നതിന് മുന്‍പ്‌ അവള്‍ എന്നെ ഒന്ന്
 നോക്കിയെങ്കിലും 
ഞാന്‍ കാണാത്ത പോലെ ഇരുന്നു.
    അങ്ങിനെ അതി ഭീകരമായി തന്നെ പ്ലസ്‌ വണ്‍ ക്ലാസ്സ്‌ കഴിഞ്ഞു. പ്ലസ്‌ ടു തുടങ്ങി. അറബി ക്ലാസ്സില്‍ ഞാന്‍ മുന്നിലെ  ബെഞ്ചില്‍ ഒരു രണ്ടു 
മാസത്തെ ഇടവേളയ്ക്കു ശേഷം പോയി ഇരുന്നു. ആദ്യ ദിവസം 
അവളും വന്നിരുന്നെങ്കിലും പിറ്റെ ദിവസം മുതല്‍ അവള്‍ വന്നില്ല. 
അങ്ങോട്ട്‌ നോക്കിയപ്പോള്‍ അവള്‍ കാണാത്ത പോലെ ഇരുന്നു. 
അവളോട്‌ ഒന്ന് സംസാരിക്കാന്‍ ഒരു ചാന്‍സ് നോക്കി 
നടക്കലായിരുന്നു പിന്നെ എന്റെ പണി. ദൈവ നിശ്ചയം കാരണം
 അത് വീണു കിട്ടിയില്ല. 

ഞാന്‍ ചാന്‍സ് നോക്കി നടക്കുകയാണെന്ന് മനസ്സിലാക്കിയിട്ടാണോ 
എന്തോ അവള്‍ തനിച്ചു നടക്കുന്ന സ്വഭാവം പാടെ മാറ്റി. എപ്പോഴും 
കൂടെ ഒന്നോ രണ്ടോ കൂതറകള്‍ കാണും. അങ്ങിനെ അവളുടെ പുറകെ നടക്കുന്ന സ്വഭാവം ഞാനും നിര്‍ത്തി. പ്ലസ്‌ ടു അവസാനിച്ചു. 

ഞാന്‍ എഞ്ചിനീയറിംഗ് നു ചേര്‍ന്നു. അവള്‍ ഡിഗ്രീ കോഴ്സ് നും. ഇടക്കെവിടെയോ വെച്ച് കണ്ടപ്പോള്‍ ഒന്ന് പരസ്പരം ചിരിച്ചു. പിന്നെ
 ഒരു നാല് മാസം കൂടി കഴിഞ്ഞപ്പോള്‍ പത്രത്തിന്റെ 
അവസാന പേജ് ഇല്‍ ഒരു വിവാഹക്ഷണ പരസ്യം കണ്ടു. വേറെ ആരുടെമായിരുന്നില്ല. അവളുടെ തന്നെ. കല്യാണക്ഷണം എനിക്കൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആ പത്രം ഇപ്പോഴും ഞാന്‍ 
സൂക്ഷിക്കുന്നു. അങ്ങിനെ പറയാനാകാതെ പോയ ആ പ്രണയം ഇപ്പോഴും ചെറിയ ഒരു നൊമ്പരമായി മനസ്സിന്റെ ഏതോ ഒരു 
കോണില്‍ കിടക്കുന്നു. ഇന്നവള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്. എന്തായാലും അവള്‍ക്കു സുഖ ജീവിതം നേര്‍ന്നു 
കൊണ്ട് നിര്‍ത്തുന്നു...............


സസ്നേഹം
സനൂ
03/11/2012



Monday, August 6, 2012

ഓര്‍ക്കുന്നു നിന്നെ ഞാന്‍ ഇന്നും


വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരമേ ഉള്ളു എന്റെ ഉമ്മയുടെ വീട്ടിലേക്ക്‌. ദൂരം കുറവായതിനാല്‍ ഞാന്‍ ഇടക്കിടക്ക്‌ അങ്ങോട്ട്‌ പോവുമായിരുന്നു. ഉമ്മാന്റെ അടുത്ത ബന്ധത്തിലെ ഒരു ചെക്കനായിരുന്നു അന്ന് അവിടെ ഉള്ള എന്റെ ഏക കൂട്ടുകാരന്‍. എന്നെക്കാള്‍ രണ്ടു വയസ്സിനു മൂത്തതായിരുന്നു അവന്‍. ഞാന്‍ ഉമ്മയുടെ വീട്ടിലെത്തിയാല്‍ അവനെയും കൊണ്ട് വല്ലിമ്മയുടെ (ഉമ്മയുടെ ഉമ്മ) തെങ്ങിന്‍തോട്ടത്തിലേക്ക് പോവും. അവന്‍ തെങ്ങില്‍ കയറി ഇളനീര്‍ ഇടും. ഞാന്‍ താഴെ നിന്ന് എല്ലാം പെറുക്കി കൂട്ടും..എന്നിട്ട് ഒഴിഞ്ഞു പോയി ഇരുന്നു ഞങ്ങള്‍ രണ്ടു പേരും കൂടി അതൊക്കെ വെട്ടി കുടിക്കും. 

ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയം. അവന്റെ ഏക പെങ്ങളുടെ കല്യാണം ഉറപ്പിച്ചു. ഏട്ടനും ഏട്ടത്തിയും ഉമ്മയും ഉപ്പയും അടങ്ങുന്നതായിരുന്നു അവന്റെ കുടുംബം. കല്യാണസമയത്ത് ലീവ് കിട്ടാഞ്ഞതിനാല്‍ അവന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നിട്ടുണ്ടായിരുന്നില്ല. കല്യാണം പ്രമാണിച്ചു ഉമ്മ എന്നെയും അനുജത്തിമാരെയും കൂട്ടി തലേ ദിവസം തന്നെ കല്യാണ വീട്ടിലേക്കു പോയി. ഏക മകളുടെ കല്യാണമായത് കൊണ്ടാണോ എന്തോ വല്ല്യ കല്യാണമായിരുന്നു അവിടെ. വല്ല്യ പന്തല്‍..നിറച്ചും ആളുകള്‍. തലേ ദിവസം രാത്രി ആയിട്ട് പോലും കുറെ ആളുകള്‍ ഉണ്ടായിരുന്നു അവിടെ. നേരം കുറെ വൈകിയപ്പോള്‍ ഉമ്മ എന്നെയും കൂട്ടി വല്ലിമ്മയുടെ വീട്ടില്‍ വന്നു കിടന്നുറങ്ങി.
ഞാന്‍ രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി കല്യാണ വീട്ടിലേക്ക്‌ പോയി. ഞാന്‍ അവിടെ എത്തിയപ്പോഴേക്കും അവനും റെഡി ആയിരുന്നു. കല്യാണസദ്യ വിളമ്പുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളും കൂടി. ഉച്ചക്ക് ഒരു മണി ആയപ്പോഴേക്കും കല്യാണ ചെക്കനും കൂട്ടരും എത്തി. നിക്കാഹ് എല്ലാം കഴിഞ്ഞു അവളും ഡ്രസ്സ്‌ ഒക്കെ മാറി പോവാന്‍ റെഡി ആയി.

 പിന്നെ പെണ്ണിന്റെ കൂടെ ആരൊക്കെ പോകണം എന്ന തര്‍ക്കമായി. ആകെ കൂടെ പോവുന്നത് നാല് ജീപ്പുകള്‍. അതില്‍ മുഴുവന്‍ നിമിഷ നേരം കൊണ്ട് തന്നെ ആളുകള്‍ ഫുള്‍ ആയി. ഇരുപത്തിയഞ്ചു കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ചെക്കന്റെ വീട്ടിലേക്ക്‌. ചെറുപ്പം മുതലേ യാത്ര ചെയ്‌താല്‍ ചര്‍ദ്ദിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ട് ഞാന്‍ അധികം യാത്ര ഒന്നും പോവാറുണ്ടായിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ പെണ്ണിന്റെ കൂടെ പോവാന്‍ ഉമ്മ എന്നെ അനുവദിച്ചില്ല. അവന്‍ എന്നെ കുറെ ക്ഷണിച്ചെങ്കിലും ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ അവന്‍ ചര്‍ദ്ദിക്കാതിരിക്കാന്‍ ഒരു ഐഡിയ പറഞ്ഞു തന്നു.         “ജീപിന്റെ പുറകില്‍ തൂങ്ങി നില്‍ക്കുകയാണെങ്കില്‍ ചര്‍ദ്ദിക്കില്ല” അതെനിക്കൊരു പുതിയ അറിവായിരുന്നു. അതും പറഞ്ഞു അവന്‍ കുറെ നിര്‍ബന്ധിച്ചെങ്കിലും ഉമ്മ എന്നെ വിട്ടില്ല. ഒടുവില്‍ കുറെ പരിഭവം പറഞ്ഞിട്ട് അവന്‍ ജീപിന്റെ പുറകില്‍ തൂങ്ങി നിന്ന് പെണ്ണിന്റെ കൂടെ പോയി. ആ ജീപ്പില്‍ എന്റെ അമ്മായിയും മകളും അവന്റെ നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ കയറി. ഞാനും ഉമ്മയും കല്യാണ വീട്ടില്‍ തന്നെ നിന്നു.

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞു കാണും ആരൊക്കെയോ നിലവിളിച്ചു കൊണ്ട് ഓടുന്നത് കണ്ടു. ആദ്യമൊന്നും ഒന്നും മനസ്സിലായില്ല. പിന്നെ പിന്നെ ചിത്രം വ്യക്തമായി. പെണ്ണിന്റെ കൂടെ പോയ നാല് ജീപ്പുകളില്‍ ഒരെണ്ണം അപകടത്തില്‍ പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ആര്‍ക്കൊക്കെ എന്തൊക്കെ പറ്റി എന്നൊന്നും ഒരു വിവരവും കിട്ടിയില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കേടു അറിഞ്ഞു. അപകടത്തില്‍ അവന്‍, കല്യാണപ്പെണ്ണിന്റെ അനുജന്‍, എന്റെ കൂട്ടുകാരന്‍ മരിച്ചിരിക്കുന്നു. കുറെ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. എന്റെ അമ്മായിയുടെ തല പൊട്ടി. അമ്മായിയുടെ മകള്‍ക്ക് ഒന്നും പറ്റിയില്ല.  ഇവന്‍ ജീപ്പില്‍ തൂങ്ങി നിന്നത് കാരണം ജീപ്പ് മറിഞ്ഞപ്പോള്‍ ഇവന്‍ തെറിച്ചു വീണു തൊട്ടടുത്ത ഇലക്ട്രിക്‌ പോസ്റ്റില്‍ തല ഇടിച്ചു. ഇടിയുടെ ആഘാധത്തില്‍ ഇവന്റെ തല പൊട്ടുകയും തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു.

അത് വരെ സന്തോഷ തിമര്‍പ്പിലായിരുന്ന കല്ല്യാണ വീട് പൊടുന്നനെ പൊട്ടി കരച്ചിലുകളാല്‍ മുകരിതമായി. വാര്‍ത്ത കേട്ട ഉടനെ അവന്റെ ഉമ്മ ബോധരഹിതയായി. ഒരു മണിക്കൂറിനുള്ളില്‍ കല്യാണ പെണ്ണും ചെക്കനും തിരിച്ചെത്തി. അവള്‍ അപ്പോള്‍ കരയുകയായിരുന്നില്ല. മുഖത്ത് എന്തോ നിര്‍വികാരമായ ഭാവം. അവളുടെ കൂടെ വന്നതാണല്ലോ അപകട കാരണം എന്ന ചിന്ത ആയിരിക്കും ചിലപ്പോള്‍ അവളെ തളര്‍ത്തിയത്.


 ആരൊക്കെയോ താങ്ങി പിടിച്ചു അവളെയും കൊണ്ട് വന്നു ഉള്ളില്‍ കിടത്തി. ഞായറാഴ്ച ആയതിനാല്‍ അന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ പറ്റാത്തത്‌ കൊണ്ട് തിങ്കളാഴച്ചയെ ചെയ്യൂ എന്ന് ആരൊക്കെയോ പറഞ്ഞു അറിഞ്ഞു. അന്നത്തെ ദിവസം അങ്ങിനെ അവസാനിച്ചു.



പിറ്റേ ദിവസം ഒരു ഉച്ചയായപ്പോഴേക്കും അവന്റെ മൃതശരീരം വഹിച്ചു കൊണ്ട് ആംബുലന്‍സ് എത്തി. തല്‍ക്കാലത്തേക്ക് ഒന്ന് അടങ്ങിയിരുന്ന കരച്ചില്‍ വീണ്ടും പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ചടങ്ങുകളെല്ലാം അവസാനിപ്പിച്ചു അവന്റെ മൃതശരീരം പള്ളിയിലേക്ക് കൊണ്ട് പോവാന്‍ തീരുമാനിച്ചു. ഞാനും കൂടെ പോയി. ശവസംസ്കാര ചടങ്ങുകള്‍ക്കെല്ലാം ഞാനും മുന്നില്‍ തന്നെ നിന്നു. അവസാനം അവനെ കുഴിയില്‍ (കബര്‍) ഇല വെച്ച ശേഷം മുകളില്‍ കല്ലുകള്‍ വെച്ച് ആളുകള്‍ മണ്ണ് വാരി ഇടാന്‍ തുടങ്ങി. അവന്‍ സമ്മാനിച്ച നല്ല കുട്ടിക്കാല ഓര്‍മ്മകളെ മന്നസ്സില്‍ ഓര്‍ത്തു കൊണ്ട് അവന്റെ മുകളിലേക്ക് രണ്ടു തുള്ളി കണ്ണുനീരിന്റെ കൂടെ ഒരു  പിടി പച്ച മണ്ണ് വാരി ഇട്ടു.

ഒരു പക്ഷെ ഞാന്‍ അവന്റെ കൂടെ അന്ന് പെണ്ണിന്റെ കൂടെ പോയിരുന്നെങ്കില്‍ അവനെ പോലെ ഞാനും ആ ജീപ്പില്‍ തൂങ്ങി നിന്നാവും യാത്ര ചെയ്യുക. ദൈവ നിശ്ചയം കാരണം എനിക്ക് കൂടെ പോകാന്‍ തോന്നിയില്ല. വിധി അവനെ നേരത്തെ വിളിച്ചു കൊണ്ട് പോയി. ദൈവത്തിനു ഏറ്റവും ഇഷ്ട്ടമുള്ളവരെ അവന്‍ നേരത്തെ തിരിച്ചു വിളിക്കും എന്നാണല്ലോ.....


ഇന്നും ഉമ്മാന്റെ വീട്ടിലേക്കു പോവുമ്പോള്‍ ഇടക്കൊക്കെ അവന്റെ വീട്ടിലേക്കും ഞാന്‍ പോവാറുണ്ട്. ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്റെ  ആ പ്രിയ കളിക്കൂട്ടുകാരന്‍.

(നിങ്ങളുടെ പ്രാര്‍ഥനയില്‍ അവനെയും ഉള്‍പെടുത്തണമെന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.)

സസ്നേഹം
സനു
06-08-2012

Friday, June 8, 2012

ജീവിതയാത്ര


അച്ഛന്‍ വിശാഖപട്ടണത്ത് സീ ഫുഡ്‌ എക്സ്പോര്‍ട്ട് ബിസ്സിനെസ്സ്കാരന്‍....ഇടയ്ക്കു മാത്രം കേരളത്തില്‍ വന്നു പോകും..... അത്  കൊണ്ട്  കല്യാണം കഴിഞ്ഞ ഉടനെ അമ്മയെയും അങ്ങോട്ട് കൊണ്ട്പോയി. അങ്ങിനെ ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം വിശാഖപട്ടണത്ത് ആയിരുന്നു....എനിക്ക് ഒരു വയസ്സായപ്പോള്‍ തന്നെ അമ്മ എനിക്കൊരു അനുജനെ തന്നു. അപ്പു....അങ്ങിനെ എല്ലാ സുഖങ്ങളോട് കൂടിയും ആയിരുന്നു ഞാനും അപ്പുവും  വളര്‍ന്നത്. മിക്ക ദിവസങ്ങളിലും അച്ഛന്‍ ഞങ്ങളെ എല്ലാവരെയും ഔട്ടിങ്ങിനു കൊണ്ട് പോവും. സിനിമ കാണാന്‍ കൊണ്ട്പോകും. ഇഷ്ടപ്പെട്ട എല്ലാ സാധനങ്ങളും വാങ്ങി തരും. വിശാഖപട്ടണത്ത് ഏറ്റവും നല്ല സ്കൂളില്‍ തന്നെ ഞങ്ങളെ ചേര്‍ത്തു...

പക്ഷെ ഞാന്‍ ഒരു രണ്ടാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അച്ഛന്റെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി..കളി തമാശകള്‍ പറയുന്നത് നിര്‍ത്തി..വീട്ടില്‍ വന്നാല്‍ ആരോടും മിണ്ടാതെ മുറിയില്‍ ഇരിക്കാന്‍ തുടങ്ങി .. കുറച്ചു ദിവസം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്‌ അച്ഛന്റെ ബിസിനെസ്സ്‌ പൊളിയാന്‍ തുടങ്ങുകയായിരുന്നു എന്ന്. അതായിരുന്നു അച്ഛന്റെ സ്വഭാവത്തിലെ മാറ്റത്തിന്റെ കാരണം. കയറ്റി അയച്ച സാധനങ്ങളെല്ലാം കേടുവന്നു പോയി. അങ്ങിനെ അച്ഛന്‍ വല്ല്യ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാന്‍ തുടങ്ങി. വിശാഖപട്ടണത്ത് ഉള്ളതെല്ലാം വിറ്റ്‌ കടങ്ങള്‍ എല്ലാം തീര്‍ത്തു  അച്ഛന്‍ ഞങ്ങളെയും കൂട്ടി കേരളത്തില്‍ എത്തി. 




അച്ഛന്‍ ഞങ്ങളെ കൊണ്ട് പോയത്‌ അച്ഛന്റെ കൊച്ചിയിലെ  തറവാട്ടുവീട്ടിലെക്കായിരുന്നു. എല്ലാവരും ഞങ്ങളെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും അവര്‍ക്ക് മനസ്സിലായി അച്ഛന്‍ ബിസിനെസ്സ് പൊളിഞ്ഞത് കൊണ്ടാണ് തിരിച്ചു വന്നിരിക്കുന്നത് എന്ന്.. അന്ന് മുതല്‍ വീട്ടില്‍ അമ്മയെയും എന്നെയും അപ്പുവിനെയും  എന്ത് ചെയ്താലും കുറ്റം പറയാന്‍ തുടങ്ങി. അങ്ങിനെ അച്ഛനും അച്ഛന്റെ വീട്ടുകാരും തമ്മില്‍ വഴക്കായി. ഒടുവില്‍ അവര്‍ പറഞ്ഞു കുടുംബസ്വത്തില്‍ നിന്ന് ഒന്നും തരില്ല എന്ന്. അങ്ങിനെ ഞങ്ങള്‍ ഒരു വാടക വീട്ടിലേക്കു താമസം മാറി....ഇതിനിടയില്‍ അച്ഛന് ഒരു സീ ഫുഡ്‌ എക്സ്പോര്‍ട്ട് കമ്പനിയില്‍ സുപര്‍വൈസര്‍ ആയി ജോലി. കിട്ടി.എന്നെയും അപ്പുവിനെയും  തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്കൂളിലാക്കി
 
എനിക്ക് അമ്മയെക്കാളും അച്ചനെയായിരുന്നു ഇഷ്ടം. പഠിക്കാത്തതിന് അമ്മ തല്ലുമ്പോള്‍ അച്ഛനായിരുന്നു അതില്‍ നിന്നും എന്നെ രക്ഷിച്ചിരുന്നത്..അങ്ങിനെ സന്തോഷത്തോടെ ജീവിക്കുന്നതിനു  ഇടയില്‍  അച്ഛന്‍ മദ്യപാനം എന്നാ ദുസ്വഭാവവും  തുടങ്ങി. മദ്യപിച്ചു വീട്ടില്‍ വന്നാല്‍ അമ്മയെ ഉപദ്രവിക്കും. അങ്ങിനെ വീട്ടിലെ സമാധാനം പിന്നെയും നശിച്ചു. പക്ഷെ മദ്യപിക്കാത്ത സമയത്ത് അമ്മയെയും ഞാങ്ങളെയുമൊക്കെ വല്യ ഇഷ്ടമായിരുന്നു..

എനിക്ക് പടിക്കുന്നതിനെക്കാള്‍ ഇഷ്ടം ഡാന്‍സ് ഉം സ്പോര്‍ട്സും ആയിരുന്നു...അപ്പുവിന്  ഇഷ്ടം പാട്ടും മിമിക്രിയും. ഞങ്ങളെ എല്ലാ മത്സരങ്ങള്‍ക്കും അച്ഛനായിരുന്നു കൊണ്ട് പോയിരുന്നത്..പണ്ടത്തെ പോലെ അല്ലെങ്കിലും അച്ഛന്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം  വാങ്ങിതരുമായിരുന്നു. അങ്ങിനെ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ എത്തി. അപ്പു  നാലാം ക്ലാസ്സിലും. ഒരു ദിവസം രാത്രി ആരോ വന്നു അമ്മയെ കൂട്ടിക്കൊണ്ടു പോയി. അമ്മാവന്‍ വന്നു എന്നെയും അപ്പുവിനെയും അമ്മാവന്റെ വീട്ടിലേക്കും കൊണ്ടുപോയി. അമ്മയെവിടെ എന്ന് അന്വേഷിക്കുംബോഴെല്ലാം ഇപ്പൊ വരും എന്ന് പറഞ്ഞു അമ്മായി ഞങ്ങളെ സമാധാനിപ്പിച്ചു..പിന്നെ രണ്ടു ദിവസം അവിടെ ആയിരുന്നു താമസം. ഒരു ദിവസം അമ്മായി ഞങ്ങളെ ഒരു ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ അമ്മ അച്ഛന്റെ മേല്‍  കിടന്നു കരയുകയായിരുന്നു. അപ്പോഴാണ്‌ ഞങ്ങള്‍ അറിയുന്നത് അച്ഛന്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌ വന്നു സീരിയസ് ആയി കിടക്കുകയാണെന്ന്.. കുറച്ചു കഴിഞ്ഞപ്പോഴേക്കും അച്ഛന്‍ ഞങ്ങളെ വിട്ടു പോയി...



അച്ഛന്‍ മരിക്കുന്ന സമയത്ത് ഞങ്ങള്‍ക്ക് ഒരു വീട് പോലും ഉണ്ടായിരുന്നില്ല. അമ്മക്ക് അന്ന് പ്രായം 30 വയസ്സ്.. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍  അച്ഛന്റെ തറവാട്ടില്‍ താമസിച്ചു... കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അവര്‍ ഞങ്ങളോട് അമ്മയുടെ വീട്ടിലേക്കു പോയ്ക്കൊളാന്‍ പറഞ്ഞു.. അമ്മ ഞങ്ങളെയും കൂട്ടി കൊച്ചിയിലെ അമ്മയുടെ തറവാട്ടു   വീട്ടിലേക്കു പോയി.. ഇതിനിടയില്‍ അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കുറച്ചു പൈസ കിട്ടി. അച്ചന്റെ ഓഫീസിലെ കൂട്ടുകാരും കുറച്ചു പൈസ തന്നു. ഞങ്ങള്‍ അത് കൊണ്ട് കുറച്ച് സ്ഥലം വാങ്ങി.. ഏതൊക്കെയോ നേതാക്കന്മാരെല്ലാം കൂടി ജനകീയാസൂത്രണം പദ്ധതി വഴി കുറച്ചു പൈസ സങ്കടിപ്പിച്ചു തന്നു. ആ പൈസ കൊണ്ട് ഞങ്ങള്‍ ഒരു ചെറിയ വീട് വെച്ചു. പണി ഒന്നും തീരുന്നതിനു മുംബ് തന്നെ ഞങ്ങള്‍ അതിലേക്കു താമസം മാറി. വാതില്‍ പോലും വച്ചിരുന്നില്ല. കര്‍ട്ടന്‍ മാത്രമാണു ഒരു മറ  ഉണ്ടായിരുന്നത്.

ചുറ്റുവട്ടത്ത് അയല്‍ക്കാരായ യുവാക്കളെല്ലാം വളരെ നല്ലവരായത് കൊണ്ട് എപ്പോഴും വീടിനു ചുറ്റും രാത്രി ഓരോ പാട്ടും പാടി നടക്കുമായിരുന്നു.അപ്പോള്‍ ഞങ്ങള്‍ പേടിച്ചു കരയുമ്പോള്‍ അമ്മ ഞങ്ങളെ കെട്ടിപ്പിടിച്ചു കിടക്കും. അയല്കാരുടെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ അമ്മാവന്റെ മകന്‍ ഞങ്ങളുടെ കൂടെ താമസിക്കാന്‍ തുടങ്ങി.. അന്ന് മുതല്‍ അയല്‍ക്കാരുടെ ശല്യം തീര്‍ന്നു. ഇതിനിടയില്‍ അമ്മക്ക് അച്ഛന്റെ സുഹൃത്തുക്കള്‍ വഴി അച്ഛന്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഒരു ജോലി ശരിയാക്കി കൊടുത്തു .

അന്ന് ഞാന്‍ ഏഴാം ക്ലാസ്സില്‍ ആയിരുന്നു പഠിച്ചിരുന്നത്..ഇംഗ്ലീഷ് മീഡിയം ആയത് കൊണ്ട്  സ്കൂള്‍ ഫീസ്‌ എല്ലാം വളരെ കൂടുതലായിരുന്നു...വീട്ടുചിലവും ഞങ്ങളുടെ പഠനവും എല്ലാം കൂടി അമ്മക്ക് താങ്ങാവുന്നതിലും  അപ്പുറമായിരുന്നു.. പക്ഷെ അമ്മ ഞങ്ങളെ അവിടെ തന്നെ പഠിപ്പിച്ചു. അച്ഛന്റെ അവസാന  ആഗ്രഹാമായിരുന്നുവത്രേ ഞങ്ങളെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്നത്.. പക്ഷെ ഒമ്പതാം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും അമ്മക്ക് താങ്ങാവുന്നതിനേക്കാള്‍ അപ്പുറമായിരുന്നു സ്കൂള്‍ ഫീസ്‌. അങ്ങിനെ അമ്മ എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞങ്ങളെ തൊട്ടടുത്ത സര്‍ക്കാര്‍ സ്കൂള്‍ ഇല് ചേര്‍ത്തു.

ഒറ്റക്കുള്ള ജീവിതം അമ്മയെയും വല്ലാതെ തളര്‍ത്തി. അമ്മമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അമ്മ വീണ്ടും വിവാഹിതയാവാന്‍ തീരുമാനിച്ചു. അങ്ങിനെ അമ്മ ജോലി ചെയ്യുന്ന ഓഫീസ് ലെ ഒരാളുമായി കല്യാണം ഉറപ്പിച്ചു. അയാള്‍  വിവാഹ മോചിതനായിരുന്നു.

.രണ്ടാം വിവാഹം കഴിക്കുമ്പോള്‍ അമ്മക്ക് 34 വയസ്സായിരുന്നു പ്രായം. വീണ്ടും വിവാഹം കഴിച്ചതോടെ എനിക്ക് അമ്മയോട് വല്ലാത്ത ദേഷ്യം തോന്നി..പക്ഷെ പിന്നെ ആലോചിച്ചപ്പോള്‍ അമ്മ ചെയ്തതാണ് ശരി എന്ന് തോന്നി..

.
മഴയും വെയിലും വന്നു പോയിക്കൊണ്ടേ ഇരുന്നു. ഞാന്‍ പ്ലസ്‌ ടു നല്ല മാര്‍ക്കോടെ പാസ്‌ ആയി. അമ്മമ്മയുടെയും അമ്മയുടെയും താല്പര്യ പ്രകാരം ഞാന്‍ എഞ്ചിനീയറിംഗ് നു  ചേര്‍ന്നു...പക്ഷെ വര്ഷം തോറും അടക്കേണ്ട 50000  രൂപ ഫീസ്‌ അടക്കാന്‍ പറ്റില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അങ്ങിനെ ഞാന്‍ വിദ്യാഭ്യാസ വായ്പ്പക്ക് അപേക്ഷ കൊടുത്തു, അത് പാസ്‌ ആയി. എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷമായി. അപ്പു വളരെ നല്ല രീതിയില്‍ പ്ലസ്‌ ടു പൊട്ടി. അമ്മ അവനെ വീണ്ടും പരീക്ഷ എഴുതിപ്പിച്ചു. വീണ്ടും പൊട്ടി. ഇതിനിടയില്‍ അമ്മക്ക് എമ്പ്ലോയ്മെന്റ്റ്‌ എക്സ്ചേഞ്ച് വഴി പാലക്കാട്‌ പ്യൂണ്‍ ആയി ജോലി ലഭിച്ചു.പിന്നെ പാലക്കാടുള്ള  അമ്മമ്മയുടെ വീട്ടിലായി താമസം. ചെറിയ ഒരു വീടായിരുന്നു അമ്മമ്മയുടെ വീട്. പക്ഷെ വളരെ സന്തോഷത്തോടെ ഞങ്ങള്‍ അവിടെ താമസിച്ചു. അപ്പുവിന് ഒറ്റപ്പാലത്ത്‌ ഒരു സ്വര്‍ണ്ണ കടയില്‍ ജോലി ലഭിച്ചു. വടകരയില്‍  ഒരു ചെറിയ വീട് വെക്കാനായി പിന്നെ അമ്മയുടെ നെട്ടോട്ടം..ഒടുവില്‍ തറവാട്ടിലെ സ്ഥലത്തു തന്നെ വീട് വെക്കാന്‍ തീരുമാനമായി. ഹൌസ് ലോണിനു അപേക്ഷ കൊടുത്തു. കുറെ കാലത്തിനു ശേഷം അതു പാസ്‌ ആയി.

എന്റെ എഞ്ചിനീയറിംഗ് പഠനം അവസാന വര്‍ഷമായി. പഠനം കഴിഞ്ഞാല്‍ എനിക്ക് കിട്ടുന്ന ജോലിയിലായിരുന്നു അമ്മ വീട് വെക്കാനുള്ള സ്വപ്നങ്ങളെല്ലാം കണ്ടു കൊണ്ടിരുന്നത്..എഞ്ചിനീയറിംഗ് അവസാനിച്ചു. എനിക്ക് കോഴിക്കോട്‌  KSEB ഓഫിസ് ഇല് താല്‍ക്കാലിക എഞ്ചിനീയറിംഗ് ജോലി ലഭിച്ചു. 7500 രൂപ ശമ്പളം

ഇതിനിടയില്‍ അപ്പുവിന് മധുരയില്‍ ഒരു  വല്ല്യ കടയില്‍ ജോലി ലഭിച്ചു. പക്ഷെ അപ്പു അവിടെ വെച്ച് ഏതോ ഒരു പെണ്ണിനോട് അടുപ്പമായി. ഒരു ദിവസം എന്റെ ഓഫീസ് ഇല് വന്നു എനിക്കവളെ പരിജയപ്പെടുത്തി തന്നു. ഒരു ദിവസം എനിക്ക് അവള്‍ ഫോണ്‍ വിളിച്ചു. അപ്പുവുമായി അവള്‍ക്കുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞു എന്നും അവള്‍ വീട് വിട്ടിറങ്ങി പോന്നു എന്നും എന്റെ ഓഫീസ് ഇലേക്ക് വരുകയാണെന്നും പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. തിരിച്ചു വിളിച്ചപ്പോള്‍ കിട്ടിയതുമില്ല. അങ്ങിനെ അവള്‍ എന്റെ ഓഫീസ് ഇല് വന്നു. ഞാന്‍ അവളെയും കൊണ്ട് വീട്ടിലേക്കു പോയി. കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി തിരിച്ചയക്കാം എന്നായിരുന്നു എന്റെ പ്ലാന്‍..പക്ഷെ അവള്‍ പോകാന്‍ കൂട്ടാക്കിയില്ല..എന്റെ മൊബൈലില്‍ ആരൊക്കെയോ വിളിച്ചു അവളെ തിരിച്ചയക്കാന്‍ പറഞ്ഞു ഭീഷണിപ്പെടുത്തി. ഞാന്‍ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു. പിറ്റേ ദിവസം രാവിലെ ഒരു അമ്പലത്തില്‍ വെച്ച് അപ്പുവിന്റെയും അവളുടെയും കല്യാണം നടന്നു...പിന്നെ മൊബൈല്‍ ഓണ്‍ ചെയ്തപ്പോള്‍ ആദ്യം വന്ന കാള്‍ കോഴിക്കോട്‌  പോലീസ് സ്റ്റേഷന്‍ ഇല് നിന്നായിരുന്നു..അവളുടെ വീട്ടുകാര്‍ എന്റെയും അപ്പുവിന്റെയും പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉടനെ അവളെയും കൂട്ടി സ്റ്റേഷനില്‍ എത്താനും പറഞ്ഞു. അവിടെ വെച്ച് അവളുടെ വീട്ടുകാരോടും പോലിസുകാരോടും വിവാഹം കഴിഞ്ഞു എന്ന് പറഞ്ഞു. അങ്ങിനെ അവളെ അപ്പുവിന്റെ കൂടെ പറഞ്ഞയച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അവന്‍ വേറെ ഒരു വീട് വാടകക്കെടുത്ത് അവളെയും കൊണ്ട് അങ്ങോട്ട്‌ താമസം മാറി.

ഞാന്‍ KSEB ഇല് ജോലിക്ക് കയറി 4 മാസം കഴിഞ്ഞപ്പോള്‍ പത്രത്തില്‍ ഒരു പരസ്യം കണ്ടു. സേലം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഇല് 5000  രൂപ അല്ലവന്‍സ് ഉള്ള ഒരു ഡിപ്ലോമ കോഴ്സ് ഇന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.. നൂറു ശതമാനം ജോലി ഉറപ്പു നല്‍കുന്ന ഒരു കോഴ്സ് ആയിരുന്നു അത്. എഞ്ചിനീയറിംഗ് കഴിഞ്ഞ ശേഷം കാറ്റാടിയന്ത്രത്തെ പറ്റി പഠിക്കുന്ന ഒരു കോഴ്സ് ആയിരുന്നു അത്. അങ്ങിനെ അപേക്ഷിച്ചവരില്‍ നിന്ന് മുന്നൂറു പേരെ തിരഞ്ഞെടുത്തു പരീക്ഷ നടത്തി. അതില്‍ നിന്ന് ഞങ്ങള്‍ മുപ്പതു പേരെ തിരഞ്ഞെടുത്തു. രണ്ടു വര്‍ഷമായിരുന്നു ആ കോഴ്സ്. പക്ഷെ പഠനത്തിന് ആവശ്യമായ  കുറെ സാധനങ്ങള്‍ വാങ്ങാനുണ്ടായിരുന്നു. നല്ല ഒരു കാല്‍കുലേറ്റര്‍ പോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. എന്റെ കൂട്ടുകാരികള്‍ എനിക്കൊരു നല്ല കാല്‍കുലേറ്റര്‍ വാങ്ങി തന്നു. ചെറുപ്പത്തില്‍ അച്ഛന്‍ എനിക്ക് വാങ്ങി തന്ന ഒരു മാല മാത്രമേ ആഭരണമായി എന്റെ കയ്യിലുണ്ടായിരുന്നുള്ളൂ. അമ്മ അത് പണയം വെച്ച് എനിക്കൊരു ലാപ്ടോപ് കമ്പ്യൂട്ടര്‍ വാങ്ങിത്തന്നു. പടനാവശ്യങ്ങള്‍ക്കും പ്രൊജക്റ്റ്‌ വര്‍ക്ക്‌ എന്നിവയ്ക്ക് വേണ്ടിയും വളരെ അത്യാവശ്യമായിരുന്നു കമ്പ്യൂട്ടര്‍. ഒടുവില്‍ 80 % മാര്‍ക്കോടെ ഞാന്‍ ആ കോഴ്സ് ഉം പൂര്‍ത്തിയാക്കി.



 പക്ഷെ അവര്‍ പറഞ്ഞ 100 % ജോലി ഉറപ്പ്‌ എന്ന വാക്ക് മാത്രം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. കമ്പനികള്‍ പണ്ടത്തെ പോലെ കുട്ടികളെ ജോലിക്ക് എടുക്കുന്നില്ലാത്രേ.. സാമ്പത്തിക പ്രധിസന്ധിയാനത്രേ കാരണം. എഞ്ചിനീയറിംഗ് പഠിക്കാനായി ഞാന്‍ എടുത്ത 3  ലക്ഷം രൂപ ഇപ്പൊ പലിശ എല്ലാം കൂടി 5 ലക്ഷം രൂപ ആവാറായി. ഇത് വരെയും തിരിച്ചടചിട്ടില്ല. ബാങ്ക് മാനേജര്‍ ഇടയ്ക്കിടയ്ക്ക്  ലോണ്‍ അടക്കാന്‍ പറയും. അമ്മക്ക് കിട്ടുന്ന പൈസ വീട്ടു ചിലവിനു തന്നെ തികയുന്നില്ല. രണ്ടാനച്ചനു വിവാഹ മോചനം ചെയ്ത ഭാര്യക്ക് ചിലവിനു കൊടുക്കേണ്ടതിനാല്‍ ആ വരുമാനവും ഇല്ല. വീടിന്റെ ലോണും എന്റെ വിദ്യാഭ്യാസ ലോണും എല്ലാം ഇപ്പൊ എന്റെ ചുമലിലാണ്. പടിപ്പു കഴിഞ്ഞു ജോലിക്ക് കയറുന്നതിനു മുംബ് തന്നെ 10   ലക്ഷം രൂപയോളം കടമുള്ള ഒരു കടക്കാരി ആണ് ഇന്ന് ഞാന്‍. 

ഇപ്പൊ റിസള്‍ട്ട്‌ വന്നിട്ട് ഒരു മാസമായി. എനിക്ക് 24 വയസ്സായി. എന്റെ എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് കിട്ടുന്ന ജോലി കൊണ്ട് വീട് പണി തീര്‍ക്കാം എന്നാ അമ്മയുടെ സ്വപ്നം ഇപ്പോഴും പൂവണിയാതെ കിടക്കുന്നു. ലോണ്‍ എടുത്ത പൈസ കൊണ്ട് വീടിന്റെ വാര്‍പ്പ് കഴിഞ്ഞു. ഇനിയും  തിരിച്ചടക്കല്‍ തുടങ്ങിയിട്ടില്ല. ജോലി കിട്ടിയാല്‍ വിദ്യാഭ്യാസ വയ്പ്പ തിരിച്ചടക്കണോ അതോ വീടിന്റെ പണി കഴിക്കണോ എന്ന ചിന്തയിലാണ് ഇപ്പൊ ഞാന്‍.  ഞങ്ങളുടെ കൊച്ചിയിലെ ആ ചെറിയ വീട് വില്‍ക്കാനാണ് അമ്മയുടെ ഇപ്പോഴത്തെ പ്ലാന്‍. എന്നിട്ട് എന്റെ കല്യാണം നടത്താനും.. പക്ഷെ വീട് പണി പൂര്‍ത്തിയാകാതെ എങ്ങിനെ കല്യാണം നടത്തും എന്ന ചിന്തയും അമ്മയെ അലട്ടുന്നു. ഒന്നിനും ഒരു വഴിയും തെളിയുന്നില്ല..സഹായിക്കാനും ആരുമില്ല..കുറച്ചു ദിവസം കൂടി അമൃത കോളേജ് വിളിക്കുമോ എന്ന് നോക്കിയിട്ട് വേണം വേറെ വല്ല ജോലിയും നോക്കാന്‍. ഇപ്പൊ അമ്മമ്മയുടെ വീട്ടില്‍ എല്ലാവര്ക്കും കൂടി കിടക്കാനും സ്ഥലമില്ല. ഒരു വീട് വളരെ അത്യാവശ്യമായി വന്നിരിക്കുന്നു..എല്ലാം ദൈവത്തിന്റെ കൈകളില്‍ ഏല്‍പ്പിക്കുന്നു... അല്ലാതെന്ത് ചെയ്യാന്‍....ചെറുപ്പത്തില്‍ 3  വയസ്സിനു  ശേഷം ഞാന്‍ സന്തോഷം എന്താണെന്ന് പോലും അറിഞ്ഞിട്ടില്ല. ഒരു ദിവസം ദൈവം എല്ലാം ശരിയാക്കുമായിരിക്കും എന്ന വിശ്വാസത്തോടെ ഞാന്‍ നിര്‍ത്തട്ടെ.....


(എന്റെ കൂട്ടുകാരി അവളുടെ കഥ പറഞ്ഞപ്പോള്‍ ഞാന്‍ അവളുടെ സമ്മതത്തോടെ എഴുതിയതാണിത്)


സസ്നേഹം
സനു
09-06-2012