Friday, December 20, 2013

അമ്മയും പൊന്നുമോനും...






അന്ന് ഞായറാഴ്ച ആയതിനാല്‍ അവനും ഭാര്യക്കും അവധിയായിരുന്നു. നിറകണ്ണുകളോടെ അവന്‍ വയസ്സായ തന്റെ അമ്മയുടെ കയ്യില്‍ പിടിച്ചു കൊണ്ട് വീട്ടില്‍ നിന്ന് പുറത്തേക്കു ഇറക്കി  പതുക്കെ കാര്‍ ന്റെ പിന്‍വാതില്‍ തുറന്നു അമ്മയെ അകത്തു ഇരുത്തി. തൂവാല കൊണ്ട് കണ്ണു തുടച്ച്‌ അവന്‍ വീണ്ടും അകത്തു പോയി അമ്മയുടെ മരുന്നുകളും കുഴമ്പും തുണിയും നിറച്ച പൊടി പിടിച്ച ആ ബാഗ്‌ എടുത്തു കാര്‍ ന്റെ ഡിക്കിയില്‍ കൊണ്ട് വന്നു വെച്ചു ഡ്രൈവിംഗ് സീറ്റ്‌ ഇല്‍ ഇരുന്നു സീറ്റ്‌ ബെല്‍റ്റ്‌ ഇട്ടു. കുറച്ചു നേരം അവന്‍ രണ്ടു കണ്ണുകളും അടച്ചു എന്തോ ആലോചിച്ചു.  ശേഷം കണ്ണു തുടച്ചു വീണ്ടും വീട്ടിലേക്കു കയറി ബെഡ്റൂമില്‍ ലാപ്‌ടോപിനു മുന്നില്‍ ഇരിക്കുന്ന ഭാര്യയുടെ അടുത്ത് ചെന്നു അവളുടെ അടുത്ത് ഇരുന്നു.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവന്‍ ഒരു മാസമായി  രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവളോട്‌ എന്നും പറയുന്ന കാര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിച്ചു.

അമ്മ ഇപ്പോഴേ നിത്യരോഗിയാണ്‌. വയസ്സ് എഴുപത് കഴിഞ്ഞു. ഈ അവസ്ഥയില്‍ എങ്ങിനെ ഞാന്‍ അമ്മയെ വൃദ്ധസദനത്തില്‍ കൊണ്ട് പോയി ആക്കും?"

അവള്‍ ലാപ്ടോപ്പില്‍ നിന്ന് കണ്ണുകള്‍ എടുക്കാതെ തന്നെ പറഞ്ഞു.

"എനിക്ക് പറ്റില്ല. കൂടുതലായി എനിക്കൊന്നും  പറയാനില്ല. ."

നിറഞ്ഞ കണ്ണുകള്‍ വീണ്ടും തുടച്ചു ബെഡ് ഇല്‍ ഉറക്കത്തിലായിരുന്ന മോനെയും മോളെയും കുറച്ചു നേരം നോക്കി വീണ്ടും പുറത്തേക്കു പോയി കാറില്‍ കയറി. പുറകിലെ സീറ്റില്‍ ഇരിക്കുന്ന അമ്മയെ അവന്‍ തിരിഞ്ഞു നോക്കി. അമ്മ കണ്ണുകളടച്ചു സീറ്റില്‍ ചാരി ഇരിക്കുന്നു.  കവിളുകളിലൂടെ കണ്ണുനീര്‍ ചാലിട്ടു ഒഴുകിയ പാടുകളില്‍ ഇനിയും വറ്റാതെ ഒന്ന് രണ്ടു തുള്ളികള്‍ ഒട്ടി നില്‍ക്കുന്നു.

കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടങ്ങി. ഞായറാഴ്ച ആയതിനാല്‍ തിരക്ക് കുറഞ്ഞ നഗരവീഥികളിലൂടെ കാര്‍ പതിയെ യാത്ര തുടര്‍ന്നു. ഇടയ്ക്ക് അവന്റെ മനസ്സ് കുറച്ചു കാലം പുറകിലേക്ക് പോയി.
.
.
മൂത്ത രണ്ടു ചേച്ചിമാര്‍ക്കു താഴെ കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തന്നെ പ്രസവിച്ചത്. ഒറ്റ മകന്‍ ആയതു കൊണ്ടാണോ എന്തോ,  അമ്മയ്ക്കും അച്ഛനും തന്നെയായിരുന്നു കൂടുതല്‍ ഇഷ്ടം. ഞങ്ങളുടെ സ്ഥലത്തിന്റെ മുന്‍വശത്ത് റോഡ്‌ ആയതു കൊണ്ട് അവിടെ തന്നെ ഒരു മുറി കെട്ടിയുണ്ടാക്കി അച്ഛന്‍ ഒരു പലചരക്ക് കട ഇട്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാനം. തനിക്കു ഏഴു വയസ്സുള്ളപ്പോഴായിരുന്നു കടയിലേക്ക് സാധനം എടുക്കാന്‍ ടൌണിലേക്ക് പോയ അച്ഛന്‍ ഒരു അപകടത്തില്‍ മരണപ്പെട്ടത്. അന്ന് മൂത്ത ചേച്ചിക്ക്  പതിനേഴ് വയസ്സ്. ചെറിയ ചേച്ചിക്ക് പതിമൂന്നും. പിന്നീടുള്ള കാലം അമ്മ തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് എല്ലാം. അച്ഛന്‍ നടത്തിയിരുന്ന പലചരക്ക്കട അമ്മ നടത്താന്‍ തുടങ്ങി. ഇരുപത് വയസ്സായപ്പോഴേക്കും മൂത്ത ചേച്ചിക്ക് നല്ലൊരു കല്യാണാലോചന വന്നു. വീടിന്റെ ആധാരം പണയം വെച്ചു അമ്മ അത് ഭംഗിയായി നടത്തി. പിന്നീട് അമ്മയുടെ നെട്ടോട്ടം ആ കടം വീട്ടുന്നതിന് വേണ്ടി മാത്രമായി. 

പത്താംക്ലാസ് നല്ല മാര്‍ക്കോടെ പാസ്‌ ആയ എന്നെ അമ്മയുടെ നിര്‍ബന്ധം കൊണ്ട് ഒന്നാം ഗ്രൂപ്പ്‌ തന്നെ എടുത്തു. പഠനത്തില്‍ മോശമായ രണ്ടാമത്തെ ചേചി പഠനം നിര്‍ത്തി വീട്ടിലിരിപ്പായി. നാല് വര്‍ഷം കൊണ്ട് തന്നെ അമ്മ ചേച്ചിയെ കെട്ടിച്ചു വിടാന്‍ പണയം വെച്ച ആധാരം തിരിച്ചെടുത്തു. പക്ഷെ ആ ആധാരം അമ്മയുടെ കയ്യില്‍ നിന്ന് വീണ്ടും ബാങ്കിലേക്ക് തന്നെ തിരിച്ചു പോവാന്‍ അധികം സമയം വേണ്ടി വന്നില്ല. രണ്ടാമത്തെ ചേച്ചിക്ക് വന്ന തരക്കേടില്ലാത്ത ആ കല്യാണാലോചന വീണ്ടും ആ ആധാരത്തെ ബാങ്കിലെത്തിച്ചു.

ഇതിനിടയില്‍ തന്റെ പ്രീഡിഗ്രി പഠനം എല്ലാം കഴിഞ്ഞു. എന്ട്രന്‍സ് എഴുതി കിട്ടിയ റാങ്ക് കുറവായതിനാല്‍ ചെറുപ്പം മുതലേ ആഗ്രഹമുള്ള എഞ്ചിനീയര്‍ എന്ന സ്വപ്നം മാറ്റി വെച്ചു. പക്ഷെ അമ്മ അതിനും പോംവഴി കണ്ടെത്തി. അമ്മയുടെ കുടുംബസ്വത്തില്‍ നിന്ന് കിട്ടിയ പത്തു സെന്റ്‌ ഭൂമി വിറ്റ്‌ ഡോനെഷന്‍ കൊടുത്തു അമ്മ തന്റെ ഇഷ്ട വിഷയമായ കമ്പ്യൂട്ടര്‍ സയന്‍സ്ന് തന്നെ അടുത്തുള്ള എഞ്ചിനീയറിംഗ് കോളേജ് ഇല്‍ ചേര്‍ത്തു. വിദ്യാഭ്യാസ വായ്പ അടുത്തുള്ള ബാങ്കില്‍ നിന്നും എടുത്തു. പക്ഷെ തന്റെ പഠനം കഴിയുമ്പോഴേക്കും എടുത്തതിന്റെ മുക്കാല്‍ ഭാഗം വയ്പ്പ അമ്മ തന്നെ തിരിച്ചടച്ചു കഴിഞ്ഞിരുന്നു. പഠിപ്പ് കഴിഞ്ഞു നല്ലൊരു ഐ ടി കമ്പനിയില്‍ തനിക്ക് നല്ല ശമ്പളത്തോടെ ജോലി ലഭിച്ചു. അമ്മയെ വീട്ടില്‍ തനിച്ചാക്കി കൊച്ചിയിലെ ആ കമ്പനിയില്‍ പോയി ജോയിന്‍ ചെയ്തു. ആറു മാസത്തിനകം തന്നെ ഒരു ചെറിയ വീട് വാടകക്കെടുത്തു അമ്മയെ കൊച്ചിയിലോട്ടു കൊണ്ട് പോയി. അമ്മ നടത്തിയിരുന്ന പലചരക്ക് കട നാട്ടിലെ രാഘവേട്ടന് വാടകയ്ക്ക് കൊടുത്തു. പിന്നീടുള്ള കുറച്ചു വര്‍ഷങ്ങള്‍ ഞങ്ങള്‍ രണ്ടു പേരും സന്തോഷത്തോടെ ജീവിച്ചു. 

ഇതിനിടയില്‍ കൊച്ചിയില്‍ ഒരു വീട് വാങ്ങാന്‍ തീരുമാനിച്ചു. അതിനായി നാട്ടിലുള്ള വീടും സ്ഥലവും കടയുമെല്ലാം വിറ്റ്‌ കയ്യിലുണ്ടായിരുന്ന കുറച്ചു കാശും കമ്പനിയില്‍ നിന്ന് ലോണും എടുത്തു എല്ലാംകൂട്ടി ഒരു വീട് വാങ്ങി. കുറച്ചു കാലങ്ങള്‍ക്ക് ശേഷം എന്റെ മേലുധ്യോഗസ്ഥന്റെ മകളുമായുള്ള ഒരു കല്യാണാലോചന വന്നു. അവളും എന്റെ കമ്പനിയില്‍ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത്. രണ്ടു കൂട്ടര്‍ക്കും പരസ്പരം ഇഷ്ടമായതിനാല്‍ കല്യാണം വളരെ ഭംഗിയായി നടന്നു. ഞങ്ങളുടെ ദാമ്പത്യജീവിതത്തില്‍ ഞങ്ങള്‍ക്ക് രണ്ടു കുഞ്ഞുങ്ങള്‍ പിറന്നു. അപ്പുവും അമ്മുവും.

ആദ്യമൊക്കെ അവള്‍ക്കു അമ്മയെ ഇഷ്ടമായിരുന്നു. പക്ഷെ കാലം കഴിയുംതോറും അവള്‍ക്കു അമ്മയുമായുള്ള അടുപ്പം കുറഞ്ഞു വന്നു. ഇതിനിടയില്‍ അമ്മ കുളിമുറിയില്‍ വീണു കുറച്ചു കാലം അല്‍പ്പം കിടപ്പിലായി. അവള്‍ക്കു അമ്മയെ നോക്കാന്‍ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞത് കൊണ്ട് ഒരു ഹോംനേഴ്സ്നെ ഏര്‍പ്പാടാക്കി...
പിന്നീട് ഒരു കൊല്ലത്തിനെ ശേഷമാണ് അവള്‍  അമ്മയെ വൃദ്ധസദനത്തില്‍ ആക്കാം എന്ന് പറഞ്ഞു നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്. ആദ്യമൊന്നും കാര്യത്തില്‍ എടുത്തില്ലെങ്കിലും അവള്‍ ഈ കാര്യം പറഞ്ഞു ഇടയ്ക്കിടയ്ക്ക് വഴക്ക് കൂടാന്‍ തുടങ്ങി. തന്നെയും ഹോംനേഴ്സ്നെയും ചേര്‍ത്തു അവള്‍ പല കഥകളും പറഞ്ഞു വഴക്കുണ്ടാക്കി ഹോംനേഴ്സ്നെ പറഞ്ഞയച്ചു. അതോടെ അമ്മയുടെ കാര്യം കഷ്ടത്തിലായി. അവള്‍ അമ്മയുടെ ഒരു കാര്യവും നോക്കാതെയായി. അമ്മയുടെ പല കാര്യങ്ങളും നോക്കാനായി തനിക്ക് പലപ്പോഴും ഓഫീസില്‍ നിന്നും ലീവ് എടുക്കേണ്ടി വന്നു. 

ഇടയ്ക്കിടെ അവള്‍ അമ്മയെ പല കാര്യങ്ങള്‍ക്കും ചീത്ത പറയാന്‍ തുടങ്ങി. അമ്മയെ വൃദ്ധസദനത്തില്‍ ആക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമേ ഇങ്ങോട്ട് വരുകയുള്ളു എന്ന് പറഞ്ഞു അവള്‍ മക്കളെയും കൂട്ടി അവളുടെ വീട്ടിലേക്കു പോയി. തന്റെ മക്കളുടെ കാര്യം ആലോചിച്ചുനോക്കിയപ്പോള്‍ അവളുടെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കാനും കഴിഞ്ഞില്ല. അങ്ങിനെ ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ അമ്മ വീട്ടില്‍ തനിച്ചാവാന്‍ തുടങ്ങി. അമ്മയുടെ ജീവിതത്തിനു ഇവിടെ ഉള്ളതിനേക്കാള്‍ സുരക്ഷ വൃദ്ധസദനത്തില്‍ ആയിരിക്കും എന്ന് എനിക്കും മനസ്സിലായി തുടങ്ങി. 
കുറച്ചു ദിവസത്തെ ആലോചനക്കു ശേഷം അമ്മയെ വൃദ്ധസദനത്തില്‍ ആക്കാം എന്ന് ഉറപ്പു പറഞ്ഞു അവളെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കൊണ്ട് വന്നു. 

അവള്‍ തിരിച്ചു വന്നിട്ട് ഒരു മാസം കഴിഞ്ഞു. ഈ ഒരു മാസത്തിനിടയില്‍ അവളുടെ മനസ്സ് മാറ്റാന്‍ കുറെ ശ്രമിച്ചു. അവള്‍ വീണ്ടും ഈ കാര്യം പറഞ്ഞു വഴക്കിടാന്‍ തുടങ്ങിയപ്പോള്‍ കൊച്ചിയിലുള്ള എല്ലാ വൃദ്ധസദനങ്ങളിലും കയറിയിറങ്ങി ഏറ്റവും നല്ല സൌകര്യമുള്ള ഒരു വൃദ്ധസദനം കണ്ടുപിടിച്ചു..അവധി ദിവസമായ ഞായറാഴ്ച തന്നെ അതിനായി തിരഞ്ഞെടുത്തു. ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ തനിക്കായി ചിലവഴിച്ച അമ്മയെ വൃദ്ധസദനത്തില്‍ ആക്കുന്നതിന്റെ വിഷമം കാരണം ജോലിയിലുള്ള ശ്രദ്ധ എല്ലാം കുറഞ്ഞു വന്നു. എല്ലാം തീരുമാനിച്ചുറപ്പിച്ച ശേഷമാണ് ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങിയത്. പക്ഷെ വീണ്ടും മനസ്സ് വെമ്പുന്നു. അരുതെന്ന് പറയുന്നു. ആ മനസ്സിന്റെ വെമ്പലാണ് തന്റെ കണ്ണുകളില്‍ നിന്ന് ഒഴുകുന്ന കണ്ണുനീര്‍....

മെയിന്‍ റോഡില്‍ നിന്നും കാര്‍ വൃദ്ധസദനത്തിന്റെ ഭാഗത്തേക്ക് പോവുന്ന റോഡിലേക്ക് തിരിഞ്ഞു. അവന്‍ അമ്മയെ ഒന്ന് കൂടി തിരിഞ്ഞു നോക്കി. അമ്മ മയക്കം വിട്ടു ഉണര്‍ന്നിരിക്കുന്നു. റോഡ്‌സൈഡ് ഇല്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഒരു നിസ്സംഗഭാവത്തോടെ ഇരിക്കുന്നു. കാര്‍ വൃദ്ധസദനത്തിന്റെ പടിക്കല്‍ പോയി നിന്നു. ഒന്നും പറയുന്നതിന് മുന്‍പേ  തന്നെ അമ്മ ഡോര്‍ തുറന്നു പുറത്തേക്കു ഇറങ്ങി മുന്‍പോട്ടു നടന്നു. അമ്മയുടെ ബാഗ്‌ എടുത്തു അവന്‍ അമ്മയുടെ പുറകെ നടന്നു. എല്ലാം മുന്‍കൂട്ടി പറഞ്ഞത് കൊണ്ട് അവിടുത്തെ നടപടിക്രമങ്ങള്‍ എല്ലാം പെട്ടന്ന് തന്നെ അവസാനിച്ചു. അവന്‍ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് യാത്ര പറഞ്ഞു. പക്ഷെ അമ്മയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും പൊടിഞ്ഞില്ല. എല്ലാ ഞായറാഴ്ചയും വരാമെന്ന് അമ്മയോട് പറയുമ്പോള്‍ അവിടെ റിസെപ്ഷന്‍ ഇല്‍ ഇരിക്കുന്ന സ്ത്രീ ഒന്ന് ചിരിച്ചു. പക്ഷെ ആ ചിരിക്കു ഒരായിരം അര്‍ത്ഥമുണ്ടെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നു.. അമ്മയുടെ ബാഗും എടുത്തു അവിടെ ഉള്ള ഒരു സ്ത്രീ അമ്മയെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവന്‍ മനസ്സില്‍ പറഞ്ഞു..”അമ്മേ...മാപ്പ്....”

തിരിച്ചു കാര്‍ ഓടിച്ചു പോവുമ്പോള്‍ അടുത്ത ഞായറാഴ്ച അമ്മയെ കാണാന്‍ വരുന്ന കാര്യം ആലോചിച്ചു കൊണ്ടേ ഇരുന്നു. ആദ്യമൊക്കെ അവന്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാന്‍ വന്നിരുന്നു. പിന്നെ അത് മാസത്തില്‍ ഒരീക്കലായി. പിന്നെ ഏതാനും മാസങ്ങളില്‍ ഒരു വട്ടമായി ചുരുങ്ങി. പിന്നെ പിന്നെ അവനും അമ്മയെ മറന്നു തുടങ്ങി......അമ്മയെ അവന്‍ ഓര്‍ക്കുന്നത് വൃദ്ധസദനത്തില്‍ കൊല്ലം തോറും അടക്കേണ്ട കാശ് അടക്കാന്‍ അവരുടെ ഫോണ്‍ വരുമ്പോള്‍ മാത്രമായി...
ഒരു ദിവസം രാവിലെ വൃദ്ധസദനത്തില്‍ നിന്ന് ഒരു ഫോണ്‍ വന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുമ്പോള്‍ അവന്‍ വിചാരിച്ചു, കാശ് അടച്ചിട്ടു ഒരു വര്‍ഷമായിട്ടില്ലല്ലോ, ഇവരെന്തിനാ വീണ്ടും വിളിക്കുന്നത്....

“ഹലോ....”

Mr. അരുണ്‍...ഇന്ന് പുലര്‍ച്ചെ നിങ്ങളുടെ അമ്മ മരിച്ചുപോയി. താങ്കള്‍ ഒന്ന് പെട്ടന്ന് വന്നു ഇവിടുത്തെ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചു ബോഡി കൊണ്ട് പോവണം..”

ഫോണിലൂടെ കേട്ട കാര്യം അവനില്‍ ഒരു ചലനവുമുണ്ടാക്കിയില്ല. അന്ന് ഒരു ഞായറാഴ്ച ആയിരുന്നു. അമ്മ ആ കാര്യത്തിലും അവനെ ബുദ്ധിമുട്ടിച്ചില്ല. അവന്‍ അവളെയും മക്കളെയും കൂട്ടി അവസാനമായി ആ വൃദ്ധസദനതിലേക്കു പോയി. നടപടിക്രമങ്ങള്‍ എല്ലാം അവസാനിപ്പിച്ചു അമ്മയുടെ ബോഡി അടുത്തുള്ള ഒരു ഇലക്ട്രിക്‌ ശ്മശാനത്തില്‍ കൊടുത്തു. പൈസയും കൊടുത്തു.  അവിടുന്ന് കിട്ടിയ അമ്മയുടെ ചിതാഭസ്മം നിറച്ച പാത്രവുമായി അവനും കുടുംബവും കാര്‍ ഇല്‍ കയറി. കുറച്ചു മുന്നോട്ട് പോയപ്പോള്‍ റോഡ്‌ സൈഡ് ഇല്‍ കണ്ട കുറ്റിക്കാട്ടിലേക്ക് ആ ചിതാഭസ്മം നിറച്ച പാത്രം എറിഞ്ഞ ശേഷം അവന്‍ സ്മാര്‍ട്ട്‌ ഫോണ്‍ എടുത്തു അമ്മ മരിച്ചുപോയി, പ്രാര്‍ഥിക്കണം എന്ന സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.


ആ സ്റ്റാറ്റസ്ന് കിട്ടിയ അനുശോചന കമന്റുകള്‍ കണ്ടു അവന്‍ വീണ്ടും അമ്മയെ ഓര്‍ത്തു...........

സസ്നേഹം
സനു
20-12-2013